Apple- നെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി വളർത്തിയ Tim Cook സിഇഒ സ്ഥാനം പടിയിറങ്ങുന്നു. 15 വർഷത്തെ സിഇഒ സേവനവും 4 ട്രില്യൺ ഡോളർ മൂല്യവും ആപ്പിളിന് സമ്മാനിച്ചാണ് ടിം കുക്കിന്റെ മടക്കം. ആപ്പിളിന്റെ ഹാർഡ്‌വേർ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയെ കമ്പനി പുതിയ സിഇഒയായി പ്രഖ്യാപിച്ചു. സ്റ്റീവ് ജോബ്‌സിന്റെ വിയോഗത്തിന് ശേഷം ആപ്പിളിന്റെ രാജകീയത വളർത്തിയെടുത്ത തലവനാണ് ടിം കുക്ക്. ടിം കുക്കിന്റെ പിൻഗാമിയായി എത്തുന്ന ടെർണസിനെ കുറിച്ചും, പുതിയ സിഇഒ എന്ന് സ്ഥാനം ഏറ്റെടുക്കുമെന്നും അറിയാം.
2011-ൽ ആപ്പിളിന്റെ സ്ഥാപകരിലൊരാളായ സ്റ്റീവ് ജോബ്സിന് ശേഷമാണ് ടിം കുക്ക് സിഇഒ പദവിയിലേക്ക് എത്തിയത്. എന്നാൽ അതിന് മുമ്പേ അദ്ദേഹം ആപ്പിളിന്റെ ഭാഗമായിരുന്നു. 1998-ൽ കമ്പനിയിൽ ചേർന്ന കുക്ക്, ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയിൽ നിന്ന് പിന്നീട് ഉന്നത പദവികളിലേക്ക് വളർന്നു.
Also Read: ബജറ്റിൽ കൊച്ചു തിയേറ്റർ! 40 ഇഞ്ച് QLED TV കൾ 20000 രൂപയ്ക്ക് താഴെ, ആമസോണിൽ
1 ട്രില്യൺ ഡോളർ മൂല്യനിർണ്ണയം മറികടക്കാൻ ടിം കുക്കിന്റെ നേതൃത്വത്തിലൂടെ ആപ്പിളിന് സാധിച്ചു. ഇങ്ങനെ 4 ട്രില്യൺ ഡോളറിലെത്തിയ ആദ്യത്തെ പൊതു വ്യാപാര സ്ഥാപനമെന്ന പേരും ആപ്പിളിന് ലഭിച്ചു. എങ്കിലും ഐഫോൺ അവതരിപ്പിച്ച് സ്റ്റീവ് ജോബ്സ് നടത്തിയ വിപ്ലവം പോലെ ടിം കുക്കിന് ഒരു പുതിയ ടെക്നോളജി മാന്ത്രികത കാണിക്കാനായില്ല എന്ന വിമർശനം പലപ്പോഴും ഉയർന്നിട്ടുണ്ട്.
എങ്കിലും ഐഫോണുകളെ കൂടുതൽ വികസിപ്പിക്കാനും എയർപോഡുകൾ, ആപ്പിൾ വാച്ച് പോലുള്ള ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിലും അദ്ദേഹം വിജയിച്ചു.
ടിം കുക്കിന് പകരമായി വരുന്നത് ജോൺ ടെർണസാണ്. ആപ്പിളിന്റെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റാണ് 50 വയസ്സുകാരനായ ടർണസ്. പുതിയ സിഇഒ സെപ്തംബർ 1 മുതലാണ് അധികാരമേൽക്കുന്നതെന്നാണ് വിവരം. ടിം കുക്ക് ഇനി എക്സിക്യൂട്ടീവ് ചെയർമാൻ ആയി തുടരും.
ആപ്പിളിന്റെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റായിരിക്കെ, ഐഫോൺ, മാക്, വിഷൻ പ്രോ ഹെഡ്‌സെറ്റ് പോലുള്ള പുതിയ ഉപകരണങ്ങളുടെ മേൽനോട്ടം വഹിക്കാൻ ടെർണസിന് സാധിച്ചിരുന്നു. കമ്പനിയിൽ 25 വർഷമായി പ്രവർത്തിക്കുന്നു.