ഇന്ന് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥതയിൽ തന്നെ പ്രധാനമായി കഴിഞ്ഞിരിക്കുന്നു 10 മിനിറ്റിൽ Quick Delivery നടത്തുന്ന ഇ കൊമേഴ്സ് സേവനം. രാജ്യത്തെ തൊഴിലില്ലായ്മയുടെ വരെ പരിഹാരമായിരുന്ന ഗിഗ് പ്ലാറ്റ്ഫോമുകളിൽ നിർണായക മാറ്റം വരാനൊരുങ്ങുന്നു. ഇപ്പോഴിതാ 10 മിനിറ്റ് ഡെലിവറി സേവനങ്ങളുടെ മാർക്കറ്റിംഗും ബ്രാൻഡിംഗും നിർത്തലാക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടുവെന്ന തരത്തിലാണ് വാർത്തകൾ വരുന്നത്.
SurveyZepto, Blinkit, Instamart, Zomato, Bigbasket തുടങ്ങി നിരവധി ക്വിക്ക് ഡെലിവറി പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ സേവനം നടത്തുന്നു. കഴിഞ്ഞ ഒരു മാസമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ക്വിക്ക്-കൊമേഴ്‌സ് കമ്പനികളുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഗിഗ് വർക്കേഴ്സ് നടത്തി വരുന്ന സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
ഇതിന് പിന്നാലെ ഗിഗ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 10 മിനിറ്റ് ഡെലിവറി സേവനം നിർത്താൻ മന്ത്രി കമ്പനികളോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ഡെലിവറി സമയപരിധിയും ഗിഗ് തൊഴിലാളികളുടെ സമ്മർദവും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സൊമാറ്റോ, സ്വിഗ്ഗി എന്നിവയുൾപ്പെടെയുള്ള പ്രമുഖ പ്ലാറ്റ്‌ഫോമുകളുമായി മാണ്ഡവ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഡെലിവറി പങ്കാളികൾക്ക് കൂടുതൽ സുരക്ഷ, ച്ചപ്പെട്ട ജോലി സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകളായിരുന്നു ഇത്.
കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധികളിൽ ഗിഗ് പ്ലാറ്റ്ഫോമുകൾ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരുന്നു. ഭക്ഷണം, ആവശ്യ വസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവയെല്ലാം ഓർഡർ ചെയ്ത് 10 മിനിറ്റുകൾക്കുള്ളിൽ ഡെലിവറി ചെയ്യുന്ന സേവനം നഗരങ്ങളിൽ സുലഭമാണ്. എന്നാൽ സാധാരണ ജോലികളിൽ ലഭിക്കുന്നത് പോലെയുള്ള ആനുകൂല്യങ്ങൾ ഈ മേഖലയിൽ ലഭ്യമല്ല. ഇതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് രാജ്യവ്യാപകമായി ഗിഗ് തൊഴിലാളികൾ സമരം ചെയ്തത്.
തൊഴിലാളികളുടെ ജീവന് പോലും ഹാനികരമായ ’10 മിനിറ്റ് ഡെലിവറി’ എന്ന ഓപ്ഷൻ പിൻവലിക്കണമെന്ന് സമരത്തിൽ ആവശ്യം വച്ചിരുന്നു. അപകട ഇൻഷുറൻസ്, പെൻഷൻ പോലുള്ള ആനുകൂല്യങ്ങളും സമരത്തിൽ ഉന്നയിച്ചു.
അപകടകരമായ ഡെലിവറി വാഗ്ദാനങ്ങൾ സൃഷ്ടിക്കുന്ന സമ്മർദ്ദം കുറയ്ക്കുന്നതിനാണ് ഇപ്പോൾ കേന്ദ്ര സർക്കാരും നടപടിയെടുത്തത് എന്നാണ് അറിയാൻ കഴിയുന്നത്. ഗിഗ് തൊഴിലാളികൾക്കുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അൾട്രാ ഫാസ്റ്റ് ഡെലിവറി ബ്രാൻഡിംഗിൽ നിന്ന് മാറാൻ തൊഴിൽ മന്ത്രി കമ്പനികളെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. 0 മിനിറ്റ് ഡെലിവറി ബ്രാൻഡിംഗും മാർക്കറ്റിംഗും നീക്കം ചെയ്യാൻ കമ്പനികളും സമ്മതിച്ചതായി വിവരമുണ്ട്. എന്തായാലും കേന്ദ്രസർക്കാരിന്റെ നടപടിയെ കുറിച്ചും കമ്പനികളുടെ നീക്കത്തെ കുറിച്ചും ഇനിയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile