india ai summit 2026 news Galgotias University
India AI Summit 2026: ചൈനീസ് റോബോട്ടിക് നായയ്ക്ക് പിന്നാലെ ‘സോക്കർ ഡ്രോണിലും’ (Soccer Drone) വെട്ടിലായി ഗാൽഗോട്ടിയാസ് സർവകലാശാല. ഇന്ത്യ എഐ സമ്മിറ്റ് 2026-ൽ അവതരിപ്പിച്ച സോക്കർ ഡ്രോൺ ദക്ഷിണ കൊറിയയുടേതാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. തങ്ങൾ വികസിപ്പിച്ചെടുത്തതാണെന്ന യൂണിവേഴ്സിറ്റിയുടെ അവകാശവാദം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി. വിവാദങ്ങളുടെ തുടർച്ചയായി ഹോസ്റ്റൽ ഒഴിയാനുള്ള ഉത്തരവ് കൂടി വന്നതോടെ വിദ്യാർത്ഥികളും പ്രതിഷേധത്തിലാണ്.
ഇന്ത്യ എഐ സമ്മിറ്റിൽ വീണ്ടും ഗാൽഗോട്ടിയാസ് സർവകലാശാലയ്ക്ക് നാണക്കേടായി. തങ്ങളുടെ ക്യാമ്പസിൽ നിർമിച്ച ഡ്രോണെന്ന അവകാശവാദവും സമൂഹമാധ്യമങ്ങൾ പൊളിച്ചടുക്കി. ഡ്രോൺ ദക്ഷിണ കൊറിയയുടെ സ്ട്രൈക്കർ V3 ആണെന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തിരിച്ചറിഞ്ഞു.
ഡൽഹിയിൽ നടക്കുന്ന എഐ സമ്മിറ്റ് 2026ൽ അവർ പരിചയപ്പെടുത്തിയത് ഫുട്ബോൾ ഡ്രോണാണ്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോകളിൽ, യൂണിവേഴ്സിറ്റി പ്രതിനിധിയായ പ്രൊഫസർ നേഹ സിംഗ് ഡ്രോൺ പരിചയപ്പെടുത്തുന്നത് കാണാം. കാമ്പസിലെ എൻഡ്-ടു-എൻഡ് എഞ്ചിനീയറിംഗ് വഴിയാണ് ഈ ഡ്രോൺ പൂർണ്ണമായും നിർമ്മിച്ചതെന്നാണ് അവകാശപ്പെട്ടത്. ഇതിനായി സ്വന്തമായി സിമുലേഷൻ ലാബും ആപ്ലിക്കേഷൻ ഏരിയയും ഉണ്ടെന്ന് അവർ പറഞ്ഞു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘ഓൺ-കാമ്പസ് ഫുട്ബോൾ ഡ്രോൺ അറീന’ ആണെന്ന അവകാശവാദവും സമൂഹമാധ്യമങ്ങൾ വിമർശിക്കുകയാണ്.
വീഡിയോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഡ്രോൺ, ദക്ഷിണ കൊറിയൻ കമ്പനിയായ ഹെൽസൽ ഗ്രൂപ്പ് വികസിപ്പിച്ച ‘സ്ട്രൈക്കർ V3 ARF’ എന്ന മോഡലിന് സമാനമാണെന്നാണ് കണ്ടെത്തൽ. ഇതിന്റെ ഡിസൈൻ, ഫ്രെയിം വർക്ക്, പ്രൊപ്പല്ലറുകളുടെ വിന്യാസമെല്ലാം കൊറിയൻ മോഡലിന് സമാനമാണെന്നാണ് പറയുന്നത്.
More From Digit: Jio വരിക്കാരെ 300 രൂപയിൽ താഴെ 42GB ഡാറ്റയും ഒരു മാസത്തെ വാലിഡിറ്റിയും; ഈ പ്ലാൻ അറിയാതെ പോകരുത്
ഡ്രോൺ സ്പോർട്സിനായി ഉപയോഗിക്കുന്ന കൊറിയൻ ഡ്രോണാണിതെന്നും, ഇതിന് ഏകദേശം 40,000 രൂപ വിലയാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചൈനീസ് കമ്പനിയായ യൂണിട്രീയുടെ (Unitree) റോബോട്ടിക് നായയെ ‘ഒറിയോൺ’ എന്ന പേരിൽ സ്വന്തം കണ്ടുപിടുത്തമായി അവതരിപ്പിച്ചതിനാണ് ആദ്യം യൂണിവേഴ്സിറ്റി വെട്ടിലായത്.