govt banned pakistani youtube channels
സിന്ധു നദീജല കരാറിന് പിന്നാലെ Pakistani YouTube ചാനലുകൾക്ക് എതിരെയും ഇന്ത്യയുടെ കടുത്ത നടപടി. പഹൽഗാം ഭീകരാക്രമണത്തെ (Pahalgam Attack)തുടർന്ന് നയതന്ത്രപരമായി ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ പാകിസ്ഥാനികളുടെ ഇന്ത്യയിലുൾപ്പെടെ പ്രചാരമുള്ള യൂട്യൂബ് ചാനലുകൾക്കും കേന്ദ്ര സർക്കാർ പൂട്ടിട്ടു.
ഇന്ത്യയ്ക്കും ഇന്ത്യൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയവുമായ വാർത്തകൾ പ്രചരിപ്പിച്ച ചാനലുകൾക്കെതിരെയാണ് നടപടി. ഇതിൽ മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റേത് ഉൾപ്പെടെ 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചു.കേന്ദ്ര സർക്കാർ വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
63 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള പതിനാറ് പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ ഇനി രാജ്യത്ത് ലഭ്യമാകില്ല. ഇതിൽ വാർത്താ ഏജൻസികളുടെ യൂട്യൂബ് ചാനലുകളും ക്രിക്കറ്റ് പ്രമേയമായ യൂട്യുബേഴ്സുമുണ്ട്. ഡോൺ, സമ ടിവി, എ ആർ വൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്താർ, ജിയോ ന്യൂസ്, സുനോ ന്യൂസ് എന്നീ വാർത്താ ഏജൻസികളുടെ ചാനലുകൾക്ക് പൂട്ടിട്ടു. ഇർഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമർ ചീമ, മുനീബ് ഫാറൂഖ് എന്നീ മാധ്യമപ്രവർത്തകരുടെ യൂട്യൂബ് ചാനലുകളും നിരോധിച്ചു. പാകിസ്ഥാൻ റഫറൻസ്, സമ സ്പോർട്സ്, ഉസൈർ ക്രിക്കറ്റ്, റാസി നാമ എന്നിവയാണ് കൂട്ടത്തിലെ മറ്റുള്ളവ.
ഈ ചാനലുകൾ ഇപ്പോൾ ഓപ്പൺ ചെയ്താൽ ചാനൽ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. “ദേശീയ സുരക്ഷയോ പൊതു ക്രമസമാധാനമോ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവിനാൽരാജ്യത്ത് ലഭ്യമല്ല. കൂടുതൽ വിവരങ്ങൾക്ക്, ദയവായി Google ട്രാൻസ്പരൻസി റിപ്പോർട്ട് (transparencyreport.google.com) സന്ദർശിക്കുക” എന്നും കാണിക്കുന്നുണ്ട്.
പഹൽഗാം ദുരന്തത്തിനെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ, വർഗീയ സംഘർഷങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് YouTube Ban ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ALSO READ: Indian Defence: 2025-ലെ ഇന്ത്യൻ പട നിസ്സാരക്കാരല്ല! AI, Technology, Robotics-ൽ വന്ന മാറ്റങ്ങൾ…