Mohanlal Tech news Malayalam
മലയാളത്തിന്റെ പ്രിയ നടൻ Mohanlal വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ പേരും ശബ്ദവും അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയുന്നതിന് എതിരെയാണ് നടൻ ഹർജി സമർപ്പിച്ചത്. AI, ഡീപ് ഫേക്ക് (Deepfake) തുടങ്ങിയ സാങ്കേതികവിദ്യകളിലൂടെ പേരും ശബ്ദവും രൂപവും അഭിനയശൈലിയും ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് നീക്കം. ജസ്റ്റിസ് ജ്യോതി സിങ്ങിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും.
ഡിജിറ്റൽ യുഗത്തിൽ താരങ്ങളുടെ ശബ്ദവും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ പരസ്യങ്ങളും വീഡിയോകളും നിർമിക്കുന്നത് വ്യാപകമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വാണിജ്യപരമായ ആവശ്യങ്ങൾക്കായി താരത്തിന്റെ അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നതും, ഇതിലൂടെയുള്ള തട്ടിപ്പുകൾ വർധിക്കാനും സാധ്യതയുണ്ട്.
ഇത്തരത്തിലുള്ള എഐ വീഡിയോകളിലെ ബോഡി ഷെയിമിങ് ഉൾപ്പെടെ സൂപ്പർതാരം ഹർജിയിൽ ചൂണ്ടിക്കാട്ടി. വ്യക്തിത്വ അവകാശ സംരക്ഷണത്തിനായുള്ള നിയമപോരാട്ടം സിനിമാ മേഖലയിലെ ഡിജിറ്റൽ സുരക്ഷാ മാനദണ്ഡങ്ങളിൽ പുതിയൊരു മാറ്റത്തിന് തുടക്കമായേക്കും. ഇതിനെ കുറിച്ച് വിശദമായി അറിയാം.
AI-ക്കും ഡീപ് ഫേക്കിനും എതിരെ ഇതാദ്യമായല്ല സെലിബ്രിറ്റികൾ നിയമ നടപടി സ്വീകരിക്കുന്നത്. സൽമാൻ ഖാൻ, ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, കരൺ ജോഹർ, ഹൃത്വിക് റോഷൻ, ജയ ബച്ചൻ തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികൾ മുമ്പ് കോടതിയെ സമീപിച്ചിരുന്നു. ഋഷഭ് ഷെട്ടി, നാഗാർജുന അക്കിനേനി എന്നിവരും കോടതികളെ സമീപിച്ചിട്ടുണ്ട്.
അനിൽ കപൂറിനും അമിതാഭ് ബച്ചനും നിയമപരമായ ആശ്വാസം ലഭിച്ചു. പരസ്യങ്ങൾക്ക് എതിരെയും, എഐ-ജനറേറ്റഡ് കണ്ടന്റുകൾക്ക് എതിരെയും ഐഡന്റിറ്റി ദുരുപയോഗം ചെയ്യുന്നതിൽ കോടതിയും നിയന്ത്രണം നൽകിയിരുന്നു. ഡൽഹി ഹൈക്കോടതി സോനാക്ഷി സിൻഹയ്ക്ക് ഇടക്കാല സംരക്ഷണം ലഭിച്ചിരുന്നു.
ഒരു വ്യക്തിയുടെ ഐഡന്റിറ്റി എങ്ങനെ ഉപയോഗിക്കണമെന്ന് നിയന്ത്രിക്കാനുള്ള അധികാരത്തെയാണ് വ്യക്തിത്വ അവകാശം എന്നതിലൂടെ അർഥമാക്കുന്നത്. ഇവ പൊതു, വാണിജ്യ ആവശ്യങ്ങൾക്കും ബാധകമാണ്. ഒരു വ്യക്തിയുടെ പേര്, രൂപം, സാദൃശ്യം, ശബ്ദം, ഒപ്പ് എന്നിവയും ഇതിൽ ബാധകമാണ്.
താരത്തിന്റെ ശബ്ദം എങ്ങനെ ക്ലോൺ ചെയ്യാമെന്ന് പഠിപ്പിക്കുന്ന വീഡിയോ യൂട്യൂബിലുണ്ടെന്ന കാര്യം മോഹൻലാൽ കോടതിയെ അറിയിച്ചു. മോഹൻലാലിന്റെ അഭിഭാഷകൻ ഹാജരാക്കിയ ലിങ്കുകൾ കോടതി പരിശോധിച്ചു. ലിങ്കുകളിലെ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യാൻ ദില്ലി ഹൈക്കോടതി നിർദേശിച്ചതായാണ് മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നത്. ഇത്തരം ഡീപ് ഫേക്ക്, എഐ വീഡിയോകൾ പ്രചരിപ്പിക്കുന്ന പ്ലാറ്റ്ഫോമുകളായ ആമസോണിനും ഗൂഗിളിനുമായി അഭിഭാഷകർ കോടതിയിൽ ഹാജരായി.
Also Read: Vivo T5x 5G: മോൺസ്റ്റർ ബാറ്ററി, 32MP ഫ്രണ്ട് ക്യാമറ വിവോ കരുത്തൻ വമ്പൻ ഡിസ്കൗണ്ടോടെ ആദ്യ വിൽപ്പനയിൽ
മെറ്റയുടെ അഭിഭാഷകൻ കോടതിയിൽ എത്തിയില്ലാത്തതിനാൽ അര മണിക്കൂർ വാദം നിർത്തിവെച്ചു. മെറ്റ അഭിഭാഷകൻ ഹാജരാകാനും ഹൈക്കോടതി നിർദേശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.