Karnatakaapp (Created Using AI)
Trekking Apps: Karnataka ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ 15 വയസ്സുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. മലനിരകളിൽ 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മലയിലെ ട്രക്കിങ്ങിനിടെ കാണാതായ പെൺകുട്ടി തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്ന മലയാളിക്ക് നോവായി മാറിയിരിക്കുകയാണ് ഈ വാർത്ത.
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കർണാടകയിലെ കുടകിൽ ശരണ്യയെ ട്രെക്കിങ്ങിനിടെ കാണാതായത്. എന്നാൽ 4 ദിവസങ്ങൾക്ക് ശേഷം മലയാളി യുവതിയെ ആരോഗ്യവതിയായി കണ്ടെത്തുകയും ചെയ്തു. തുടരെത്തുടരെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെ തുടർന്ന്, കർണാടക സർക്കാരും ചില നടപടികളിലേക്ക് നീങ്ങുന്നു.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ടെക്നോളജിയുടെ സഹായവും ഒപ്പം ഗ്രൂപ്പ് ഇൻഷുറൻസ് പോലുള്ള സംവിധാനങ്ങളും നടപ്പിലാക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. വിനോദയാത്ര പ്ലാൻ ചെയ്യുന്നവരും മറ്റും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഈ പുതിയ സുരക്ഷാനീക്കങ്ങളെ കുറിച്ച് അറിയാം. ഒപ്പം നിലവിൽ ലഭ്യമായ ഏറ്റവും മികച്ച ട്രക്കിങ് ആപ്പുകളും പരിചയപ്പെടാം.
ട്രെക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷാനടപടിക്രമീകരണങ്ങൾക്ക് രൂപം നൽകാൻ വനംമന്ത്രി ഈശ്വർ ബി ഖന്ദ്രെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ട്രാക്കിങ്ങിനും റിയൽ-ടൈം മോണിറ്ററിംഗിനും ട്രെക്കിങ് ആപ്പ് കൊണ്ടുവരാനാണ് പദ്ധതി. ഇതിനായി നിലവിലുള്ള മൊബൈൽ ആപ്പ് ഉപയോഗിക്കാനും പുതിയ ആപ്പുകൾ വികസിപ്പിക്കാനും തീരുമാനിച്ചു. വഴിതെറ്റുന്നവരെ ട്രാക്ക് ചെയ്യാനാണിത്. മല കയറുന്നതിന് മുന്നേ ഫോണുകളിൽ ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർദേശം കൊടുത്തിരിക്കുന്നു. M-STrIPES, e-Gastu പോലുള്ള ആപ്ലിക്കേഷനുകൾ ഇതിനായി പ്രയോജനപ്പെടുത്താനാകും. നിലവിൽ കടുവാ സംരക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന എം-സ്ട്രിപ്സ് സംവിധാനം പോലെ, ട്രാക്കിംഗ് ആപ്ലിക്കേഷൻ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് കർണാടക സർക്കാർ.
സാങ്കേതികവിദ്യയുടെ സഹായത്തിനൊപ്പം, നിലവിലെ ഇ-പട്രോളിംഗ് സംവിധാനം വിപുലീകരിക്കാനും മന്ത്രി നിർദേശിച്ചു. ടെക്നോളജി ആപ്പുകളുടെ വികസനം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സാങ്കേതിക വികാസത്തിന് പുറമെ എല്ലാ ട്രെക്കർമാർക്കും ഗ്രൂപ്പ് ഇൻഷുറൻസ് നിർബന്ധമാക്കാനും സർക്കാർ പദ്ധതിയിടുന്നു. ട്രെക്കിങ്ങിലെ അപകടങ്ങൾക്ക് സാമ്പത്തിക സംരക്ഷണം നൽകുന്ന നടപടിയാണിത്.