World Pneumonia Day; പുത്തൻ ടെക്നോളജി എങ്ങനെ ജീവൻ രക്ഷ ഉറപ്പാക്കും!

Updated on 17-Nov-2022
HIGHLIGHTS

ന്യുമോണിയയിൽ നിന്ന് ജീവൻ രക്ഷിക്കാൻ പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനാകും

തുടക്കത്തിലേ രോഗനിർണയം നടത്തുക എന്നതാണ് ഇതിൽ പ്രധാനം

ന്യൂമോസ്കോപ്പും ശബ്ദം അടിസ്ഥാനമാക്കിയുള്ള രോഗനിർണയവും ഇതിന് സഹായിക്കുന്ന മാർഗങ്ങളാണ്

ഇന്ന് ലോക ന്യുമോണിയ ദിനം (World Pneumonia Day). ശ്വാസകോശത്തിലെ വായു അറകളില്‍ രോഗാണുക്കള്‍ വ്യാപിച്ച്, ശ്വസനേന്ദ്രീയത്തില്‍ വീക്കവും പഴുപ്പും ഉണ്ടാകുന്ന രോഗാവസ്ഥയാണ് ന്യുമോണിയ. ലോകമെമ്പാടുമുള്ള കുട്ടികളിലെ പകർച്ചവ്യാധി മരണങ്ങളിൽ ഒന്നാം സ്ഥാനം ന്യുമോണിയയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 2019ൽ മാത്രം, 672,000 കുട്ടികൾ ഉൾപ്പെടെ 2.5 ദശലക്ഷം പേരുടെ ജീവൻ ന്യുമോണിയ അപഹരിച്ചുവെന്നാണ് കണക്കുകൾ. കൊവിഡിന് മുമ്പാണ് ഇതെന്നതും ന്യുമോണിയ എത്ര ഗൗരവമുള്ളതാണെന്നത് ഓർമിപ്പിക്കുന്നു. 

വർധിച്ചുവരുന്ന മലിനീകരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നതിനാൽ ന്യുമോണിയയ്ക്കും ഇത് ബാധകമാവുന്നു. എന്നാൽ ഭൂമിയിൽ നിന്ന് ന്യുമോണിയയെ തുടച്ചുമാറ്റാനും, രോഗം ബാധിച്ചുള്ള മരണം കുറയ്ക്കാനും സാങ്കേതിക വിദ്യയും മെഡിക്കൽ ഗവേഷണവും എങ്ങനെ സഹായിക്കുമെന്ന് മനസിലാക്കാം.

ന്യൂമോസ്കോപ്പ് – സ്റ്റെതസ്കോപ്പ് (Pneumoscope- Stethoscope)

2020 നവംബറിലാണ് ജനീവ ഹെൽത്ത് ഫോറത്തിൽ സ്വിസ് നിർമിത ന്യൂമോസ്കോപ്പിനെ പരിചയപ്പെടുത്തുന്നത്. ഏഴ് മിനിറ്റിനുള്ളിൽ ന്യുമോണിയ നിർണയിക്കാൻ ഉതകുന്ന ഒരു ഇന്റലിജന്റ് സ്റ്റെതസ്കോപ്പാണിത്. ന്യുമോണിയയുടെ ആദ്യകാല രോഗനിർണയത്തിന് ഇത് സഹായിക്കുന്നു. രോഗം ബാധിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ മരണപ്പെടുന്നതിനുള്ള സാഹചര്യം കൂടുതലായതിനാൽ, ന്യൂമോസ്കോപ്പ് മരണനിരക്ക് കുറയ്ക്കുന്നതിൽ നിർണായകമാകുന്നുവെന്ന് പറയാം. 

ശബ്ദം അടിസ്ഥാനമാക്കിയുള്ള AI രോഗനിർണയം

ന്യുമോണിയയുടെ ശബ്ദത്തെ അടിസ്ഥാനമാക്കിയുള്ള AI രോഗനിർണയമാണ് (AI diagnosis) ഇതിൽ സാധ്യമാക്കുന്നത്. ന്യുമോണിയ ബാധിക്കപ്പെട്ട ശ്വാസകോശത്തിലൂടെയുള്ള ശ്വാസോച്ഛ്വാസത്തിന്റെ സൂക്ഷ്മമായ ശബ്ദ വ്യത്യാസങ്ങൾ തിരിച്ചറിയുന്നതിനും, സാധാരണ ശ്വാസകോശത്തിനും ന്യുമോണിയയെ ഉടനടി തിരിച്ചറിയുന്നതിനും, ഇങ്ങനെ ജീവൻ സുരരക്ഷിതമാക്കുന്നതിനും സഹായിക്കുന്ന ഉപകരണമാണിത്.

ദ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ധനസഹായത്തിൽ പ്രവർത്തിക്കുന്ന പെർച്ച്, ആഫ്രിക്കയിലും ഏഷ്യയിലുമുള്ള ഏഴ് രാജ്യങ്ങളിലായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് ഈ സാങ്കേതിക വിദ്യയാണ്. ഇതുകൂടാതെ, ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഇന്റർനാഷണൽ വാക്സിൻ ആക്സസ് സെന്ററിലെയും ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെയും ഗവേഷകർ, ന്യുമോണിയ എന്ന ഗുരുതരരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ നെഞ്ചിലെ ശബ്ദം റെക്കോർഡ് ചെയ്യുന്നതിന്, ഡിജിറ്റൽ സ്റ്റെതസ്കോപ്പുകൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ, ഇവർ ഇതിനെ കുറിച്ച് വിശദമായ പഠനം നടത്തിവരികയാണ്. ഇത്തരത്തിൽ കൃത്യമായി രോഗം കണ്ടുപിടിക്കാൻ AI രോഗനിർണയരീതി (AI diagnosis) സഹായിക്കുന്നു. 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :