Apple തങ്ങളുടെ iPhone ഇന്ത്യയിൽ നിർമിക്കുമോ എന്നാണ് പലർക്കും സംശയം. Trump-ന്റെ എതിർപ്പ് മറികടന്ന് ടിം കുക്കും കൂട്ടരും ഐഫോൺ നിർമാണം ഇന്ത്യയിൽ വ്യാപിപ്പിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ആപ്പിൾ ഇന്ത്യയുമായുള്ള ബന്ധം തുടരുമെന്ന സൂചനയാണ് പുതിയ വാർത്ത സൂചിപ്പിക്കുന്നത്. എങ്ങനെയെന്നാൽ കർണാടകയിലെ ഐഫോൺ കാമ്പസിൽ തൊഴിലാളികൾക്ക് മാത്രമായി 300 എക്കറിൽ ഡോർമിറ്ററി നിർമിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
കർണാടകയിലെ ദേവനഹള്ളിയിലുള്ള 300 ഏക്കർ ഐഫോൺ നിർമ്മാണ കാമ്പസിൽ ഫോക്‌സ്‌കോണാണ് ഡോർമിറ്ററി നിർമിക്കുന്നത്. ഇത് ആപ്പിളിന്റെ ഇന്ത്യയിലെ വളർന്നുവരുന്ന പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പിളിന്റെ പ്രധാന നിർമ്മാണ പങ്കാളികളിൽ ഒരാളാണ് ഫോക്‌സ്‌കോൺ. ഈ കമ്പനി ഇന്ത്യൻ പ്ലാന്റുകളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇപ്പോഴിതാ തോഴിലാളികൾക്കുള്ള ഡോർമിറ്ററി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും ഫോക്സ്കോൺ തന്നെയാണ്.
ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 34 കിലോമീറ്റർ അകലെയുള്ള പ്രദേശത്തിലാണ് ഐഫോൺ കാമ്പസുള്ളത്. ദേവനഹള്ളി കാമ്പസിൽ നിന്ന് 2025 ജൂണിൽ തന്നെ ഐഫോണുകളുടെ കയറ്റുമതി ആരംഭിച്ചേക്കും. ഡിസംബറോടെ 100,000 യൂണിറ്റുകൾ അസംബിൾ ചെയ്യാനും ലക്ഷ്യമിടുന്നു. 2023–24 പാദത്തിൽ 3,000 കോടി രൂപ ഫോക്‌സ്‌കോൺ നിക്ഷേപിച്ചു. 2026–27 രണ്ടാം ഘട്ടത്തിലും സമാനമായ തുക നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഡോർമിറ്ററി സ്റ്റൈലിൽ തൊഴിലാളികൾക്ക് വാസസ്ഥലമൊരുക്കി, ഇതിൽ ഏകദേശം 3000-ത്തിലധികം തൊഴിലാളികളെ പാർപ്പിക്കാൻ ലക്ഷ്യമിടുന്നു. മുതിർന്ന ഉദ്യേഗസ്ഥർ ഉൾപ്പെടാതെയുള്ള കണക്കാണിത്. ഡോർമിറ്ററി നിർമിക്കുന്നത് ഇന്ത്യയിലെ ഉദ്യോഗാർഥികൾക്കും സന്തോഷവാർത്തയാണ്. കാരണം കൂടുതൽ തൊഴിലവസരങ്ങൾ ഇതിലൂടെ സാധിക്കും.
കർണാടക യൂണിറ്റിൽ കമ്പനി ഏകദേശം 2.56 ബില്യൺ ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളതെന്നാണ് വിവരം. ഫോക്സ്കോൺ സ്ത്രീ തൊഴിലാളികൾക്ക് അവസരം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്.
ഡോർമിറ്ററികൾക്ക് പുറമെ 6,000 മുതൽ 8,000 വരെ സ്ത്രീ ജീവനക്കാരെ ഉൾക്കൊള്ളുന്നതിനായി കർണാടക ഹോസ്‌കോട്ടയിൽ 900 വീടുകൾ പാട്ടത്തിനെടുത്തതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിൽ ഐഫോൺ അസംബിൾ ചെയ്യുന്നതിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികളാണ് വിസ്ട്രോണും പെഗാട്രോണും. ഇവരുടെ ഇന്ത്യൻ യൂണിറ്റുകൾ ഏറ്റെടുത്ത ടാറ്റ ഇലക്ട്രോണിക്സുമായും ഫോക്സ്കോണിന് ബന്ധമുണ്ട്.
2025 ൽ ഇന്ത്യയിൽ 25 മുതൽ 30 ദശലക്ഷം വരെ ഐഫോണുകൾ ഉത്പാദിപ്പിക്കാനാണ് ഫോക്സ്കോണിന്റെ ലക്ഷ്യം. എന്നുവച്ചാൽ മുൻവർഷത്തേക്കാൾ ഇരട്ടിയെന്ന് പറയാം. എങ്കിലും ട്രംപിന്റെ നിർദേശവും നികുതി ഈടാക്കലും ആപ്പിളിനെ സമ്മർദത്തിലാക്കുമോ എന്ന് കണ്ടറിയണം. (Source: ടൈംസ് നൌ)