ATM Withdraw
ATM Withdraw Hike: മെയ് 1 മുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പുതിയ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാവുന്ന ഇടപാടുകൾക്കും പരിധി ഏർപ്പെടുത്തി. ഇതിനായുള്ള ബാങ്കുകളുടെ നിർദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശരിവയ്ക്കുകയും, ഇന്ന് മുതൽ ചാർജ് ഈടാക്കുകയുമാണ്.
പ്രതിമാസം പിൻവലിക്കാവുന്ന എടിഎം ഇടപാടുകൾക്ക് ഇപ്പോൾ പരിധി ഏർപ്പെടുത്തി. അഞ്ച് സൗജന്യ ഇടപാടുകൾക്ക് ഇപ്പോൾ അർഹതയുണ്ട്. പരിധി കവിഞ്ഞാൽ ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാനാണ് പുതിയ നടപടി.
RBI ഏർപ്പെടുത്തിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ സൗജന്യ എടിഎം ഇടപാട് പരിധിയും ഇന്റർചേഞ്ച് ഫീസുകളുടെ ഘടന പരിഷ്കരിക്കുന്നതും ഉൾപ്പെടുന്നു. 2025 മാർച്ച് 28-ന് പുറത്തിറക്കിയ സർക്കുലാറിലാണ് മെയ് 1 മുതലുള്ള നിരക്കിനെ കുറിച്ച് വിശദമാക്കിയിട്ടുള്ളത്.
പുതിയ മാർഗ നിർദ്ദേശം അനുസരിച്ച്, ഉപഭോക്താക്കൾക്ക് ഇപ്പോൾ അവരുടെ ബാങ്കുകളിൽ നിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾക്ക് അർഹതയുണ്ട്. ഇത് ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിൽ മൂന്ന് സൗജന്യ ഇടപാടുകളിലേക്ക് ചുരുങ്ങുന്നു. ഇത് രണ്ടും ബാങ്ക് അക്കൌണ്ടിന്റെ അതേ ബാങ്കിൽ നിന്നുള്ളതാണെങ്കിൽ ബാധകമാകുന്ന നിരക്കാണ്.
മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോഴും മെട്രോ നഗരങ്ങളിലാണെങ്കിൽ 3 ഫ്രീ ട്രാൻസാക്ഷൻ സാധ്യമാണ്. അല്ലാത്ത ഇടങ്ങളിൽ 5 ഇടപാടുകളും സൗജന്യമായി ലഭിക്കും. ഇത് സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾക്ക് ബാധകമാണ്.
ATM Withdrawal ചാർജ് മുമ്പും ഈടാക്കിയിരുന്നു. എന്നാൽ മെയ് 1 മുതൽ ഈ തുകയിൽ വർധനവ് ഉണ്ടായിരിക്കുന്നു. ഫ്രീ ട്രാൻസാക്ഷൻ പരിധി കഴിഞ്ഞാൽ ഉപയോക്താക്കളിൽ നിന്ന് 23 രൂപ വീതമാണ് ബാങ്ക് പിടിക്കുക. ഇത് മുമ്പ് 21 രൂപയായിരുന്നു. കേരളത്തിലുള്ള ഒരാൾ മാസം 5 തവണ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുകയും, അടുത്ത തവണ 500 രൂപയോ 200 രൂപയോ പിൻവലിച്ചാലും ഈ നിരക്ക് ബാധകമാകും.
എടിഎം ഇന്റർചേഞ്ച് ഫീസ് എടിഎം നെറ്റ്‌വർക്ക് തീരുമാനിക്കുന്നത് അനുസരിച്ചായിരിക്കുമെന്നാണ് RBI നിർദേശം. സൗജന്യ ഇടപാടുകൾക്ക് ശേഷമുള്ള ഓരോ ഇടപാടിനും പരമാവധി 23 രൂപ ഫീസ് ഈടാക്കാം. ബാധകമായ നികുതികൾ, എന്തെങ്കിലും ഉണ്ടെങ്കിൽ, അവയും അധികമായി നൽകേണ്ടിവരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
പുതുക്കിയ ഇടപാട് ഫീസ് സംബന്ധിച്ച് നിരവധി ബാങ്കുകൾ ഇതിനകം അറിയിപ്പും പുറപ്പെടുവിച്ചു. ഇൻഡസ്ഇൻഡ്, പിഎൻബി, എച്ച്ഡിഎഫ്സി ബാങ്കുകൾ 23 രൂപ നികുതി ഏർപ്പെടുത്തുന്നതായി അറിയിച്ചു. സാമ്പത്തികേതര ഇടപാടുകൾക്ക് 11 രൂപയും നിരക്ക് ഏർപ്പെടുത്തി.
ഉപയോക്താക്കൾ എടിഎം പണം പിൻവലിക്കുന്ന ചെലവ് കുറയ്ക്കുന്നതിന് കൂടിയാണ് ബാങ്കുകളുടെ ഈ നടപടി. അതുപോലെ ഡിജിറ്റൽ ട്രാൻസാക്ഷൻ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു.