Apple App Store
ആപ്പിളിന്റെ വിജയയാത്രയിൽ ഇന്ന് 50 വർഷം പൂർത്തിയാക്കുന്നു. ആപ്പിൾ അർധ സെഞ്ച്വറി പൂർത്തിയാക്കിയതിന്റെ ഭാഗമായി ഒരു കിടിലൻ സർപ്രൈസ്സും ഒരുക്കി. Apple App Store തങ്ങളുടെ സേവനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി മലയാളം ഉൾപ്പെടെ 11 ഭാഷകളിൽ കമ്പനി ഭാഷാ സപ്പോർട്ട് അനുവദിച്ചു.
ഐഫോണുകളിലും ഐപാഡുകളിലും സ്വന്തം മാതൃഭാഷയിൽ ആപ്പുകൾ തിരയാനും അവയുടെ വിവരങ്ങൾ വായിക്കാനും മനസിലാക്കാനും സാധിക്കും. സാധാരണക്കാർക്ക് അവരുടെ ഭാഷകളിലേക്ക് ആപ്പിൾ സേവനം എത്തിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആപ്പിൾ അമ്പതാം വാർഷികത്തിൽ പ്രഖ്യാപിച്ച ഈ ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
ആപ്പിൾ മറ്റൊരു ഭാഷാ സപ്പോർട്ട് കൂടി അവതരിപ്പിച്ചു. ഇത്തവണ ഇന്ത്യക്കാർക്ക് വേണ്ടിയുള്ള ഭാഷയാണ് കമ്പനി പിന്തുണയ്ക്കുന്നത്. ആപ്പിൾ ആകെ 11 പുതിയ ഭാഷകൾ കൂടിയാണ് അവതരിപ്പിച്ചത്. ഇതിലെ 10 ഭാഷകളും ഇന്ത്യയിലുടനീളം ഉപയോഗിക്കുന്നവയാണ് എന്ന പ്രത്യേകതകയുമുണ്ട്. ഇന്ത്യയിൽ ഉപയോഗിക്കാത്ത പതിനൊന്നാമത്തെ ഭാഷ സ്ലൊവേനിയൻ ആണ്. പുതിയതായി 11 ഭാഷകൾ കൂടി ഉൾപ്പെടുത്തിയതോടെ ആപ്പ് സ്റ്റോറിൽ ഇപ്പോൾ ആകെ 50 ഭാഷകൾ പിന്തുണയ്ക്കുന്നുവെന്ന് ആപ്പിൾ ഔദ്യോഗികമായി അറിയിച്ചു.
Also Read: IPL 2026: ക്രിക്കറ്റ് പൂരത്തിന് കൊടിയേറ്റ്, ടിവി ഇല്ലെങ്കിലും മൊബൈലിൽ Live കാണാൻ ഇത്രമാത്രം
പുതിയ ഭാഷാ സപ്പോർട്ടിൽ മലയാളമുണ്ടെന്നത് കേരളക്കരയ്ക്ക് ലഭിച്ച സമ്മാനമാണ്. ബംഗ്ലാ, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉർദു എന്നിവയും സ്ലോവേനിയൻ ഭാഷയും ഇതിലുണ്ട്. സങ്കീർണ്ണമായ സാങ്കേതിക പദങ്ങൾ ഒഴിവാക്കി ലളിതമായ ഭാഷയിലാണ് ആപ്പ് സ്റ്റോർ മലയാളം പിന്തുണയ്ക്കുന്നത്.
ഡെവലപ്പർമാർക്ക് അവരുടെ ആപ്പുകളുടെ പേര്, വിവരണം, സ്ക്രീൻഷോട്ടുകൾ എന്നിവ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ നൽകാം. സാധാരണക്കാർ അവരുടേതായ ഭാഷയിൽ ആപ്പ് സ്റ്റോറിൽ ആപ്ലിക്കേഷനുകൾ സെർച്ച് ചെയ്യുന്നതിനും, കണ്ടെത്താനും ഇത് സഹായിക്കുന്നു.
1976 ൽ കാലിഫോർണിയയിലാണ് സ്റ്റീവ് ജോബ്‌സ്, സ്റ്റീവ് വോസ്‌നിയാക്, റൊണാൾഡ് വെയ്ൻ എന്നിവർ ചേർന്ന് ആപ്പിൾ സ്ഥാപിച്ചത്. കമ്പനിയുടെ സിഇഒ ടിം കുക്ക് അമ്പതാം വാർഷികത്തിൽ നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശവും പങ്കുവച്ചു. തിറ്റാണ്ടുകളായി ആപ്പിളിന്റെ യാത്രയുടെ ഭാഗമായ എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
എന്നാൽ ഇതിന് താഴെ പല എക്സ് ഉപയോക്താക്കളും രസകരമായ കമന്റുകളാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 1- ഏപ്രിൽ ഫൂളിനാണോ ആപ്പിൾ വന്നത്! ചുമ്മാതല്ലെ ആപ്പിൾ നമ്മളെ ടെക്കിൽ മണ്ടന്മാരാക്കിയത് എന്നാണ് ചിലർ തമാശരൂപേണ വിവരിച്ചത്. 50 വർഷത്തെ നൂതന കണ്ടുപിടുത്തങ്ങൾക്ക് ശേഷവും, കമ്പനി ഇപ്പോഴും ഫോണിനൊപ്പം ചാർജർ അഡാപ്റ്റർ നൽകുന്നില്ലല്ലോ എന്ന പരിഭവവും ചില ഉപയോക്താക്കൾ പങ്കുവച്ചു.