mohanlal thudarum ott streaming started
Mohanlal Thudarum OTT: മോഹൻലാൽ- തരുൺ മൂർത്തി ചിത്രം തുടരും ഒടിടിയിൽ എത്തി. തിയേറ്ററുകളിൽ ആവേശത്തോടെ പ്രദർശനം തുടരുമ്പോഴാണ് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചത്. പറഞ്ഞ വാക്ക് പാലിച്ച് അർധരാത്രിയോടെ മലയാള ചിത്രം സ്ട്രീമിങ് തുടങ്ങി. മലയാളത്തിൽ മാത്രമല്ല സിനിമ സംപ്രേഷണം ചെയ്യുന്നത്. തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലും ഓൺലൈനിൽ കാണാനാകും.
എമ്പുരാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തിയേറ്ററിലെത്തിയ മോഹൻലാൽ ചിത്രമാണിത്. എമ്പുരാനേക്കാൾ പ്രശംസ തുടരും വാരിക്കൂട്ടുകയും ചെയ്തു. വിന്റേജ് മോഹൻലാലിന്റെ തിരിച്ചുവരവായാണ് ആരാധകർ തുടരും ആഘോഷിക്കുന്നത്.
തരുൺ മൂർത്തിയുടെ സംവിധാനത്തിനും പ്രകാശ് വർമയുടെ ജോർജ്ജ് സാറും വാതോരാതെ വാഴ്ത്തുകയാണ് ആരാധകർ. ഇപ്പോൾ സിനിമ വീട്ടകങ്ങളിലേക്കും പ്രവേശിച്ചിരിക്കുന്നു. നിങ്ങൾക്ക് മൊബൈലിലും ടിവിയിലും, ലാപ്ടോപ്പിലുമെല്ലാം തുടരും ആസ്വദിക്കാം. വ്യാഴാഴ്ച അർധരാത്രിയോടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു.
ജിയോഹോട്ട്സ്റ്റാറിലാണ് സൂപ്പർ ഹിറ്റ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഏപ്രില്‍ 25 ന് ആയിരുന്നു സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഒരു മാസം പിന്നിട്ടപ്പോഴേക്കും ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചുകഴിഞ്ഞു. ശരിക്കും തിയേറ്ററുകളിൽ ദൃശ്യവിരുന്നൊരുക്കിയ ഫാമിലി ആക്ഷൻ ഡ്രാമയായിരുന്നു ചിത്രം. ഒടിടി പ്രേക്ഷകർ മോഹൻലാൽ ചിത്രത്തെ എങ്ങനെ സ്വീകരിക്കുന്നുവെന്ന് വരും ദിവസങ്ങളിൽ അറിയാം. പ്രത്യേകിച്ച് തുടരും മറ്റ് ഭാഷകളിലും റിലീസ് ചെയ്യുന്നതിനാൽ, വലിയ സ്വീകാര്യത നേടാൻ സാധ്യതയുണ്ട്.
പ്രീ റിലീസ് പബ്ലിസിറ്റി വളരെ കുറവായിരുന്നിട്ടും, പ്രേക്ഷക അഭിപ്രായങ്ങളിലൂടെയാണ് സിനിമ മുന്നേറിയത്. ഒരു മാസം കൊണ്ട് പുലിമുരുകന്റെ റെക്കോഡ് വരെ തുടരും തിരുത്തി. കെ ആര്‍ സുനില്‍ ആണ് കഥ രചിച്ചിരിക്കുന്നത്. സംവിധായകൻ തരുൺ മൂർത്തിയും കെ ആര്‍ സുനിലും ചേർന്ന് തിരക്കഥ നിർവഹിച്ചു. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്താണ് തുടരും നിർമിച്ചത്.
നിർവാണ എന്ന പ്രശസ്ത പരസ്യകമ്പനിയുടെ സ്ഥാപകനിലൊരാളായ പ്രകാശ് വർമയാണ് ജോർജ് സാറിന്റെ വേഷം ചെയ്തിരിക്കുന്നത്. മോഹൻലാലും ശോഭനയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. നിർണായക വേഷത്തിൽ ബിനു പപ്പുവും എത്തുന്നു. മണിയൻപിള്ള രാജു, ഇർഷാദ് അലി, ആർഷ ചാന്ദ്നി ബൈജു, തോമസ് മാത്യു, ഫർഹാൻ ഫാസിൽ എന്നിവരും ചിത്രത്തിലുണ്ട്.
ബെൻസ് ഷൺമുഖമെന്ന ടാക്സി ഡ്രൈവറായാണ് മോഹൻലാലെത്തുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില സംഭവങ്ങളാണ് കഥ മുന്നോട്ട് നയിക്കുന്നത്. മോഹൻലാലിന്റെ ആക്ഷനും, മാസും, ചിരിയും, നിസ്സഹായതയുമെല്ലാം ചിത്രത്തിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.